കുത്തനെ ഉയര്‍ന്ന് കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 9,887 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,887 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് 9000 മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 2,43,733 ഉയര്‍ന്നു.

6,642 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത്. ഇതില്‍ 294 പേര്‍ മരണപ്പെട്ടത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്.

കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയെയും സ്പെയിനെയും മറികടന്നിരിക്കുകയാണ് ഇന്ത്യ. ഇതോടെ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറി.

രോഗവ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 82,968 ആയി. പുതുതായി 2,739 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 120 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ 2,969 കോവിഡ് മരണമാണ് ഇതുവരെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 30,152 ആയി. ശനിയാഴ്ച മാത്രം 1,458 പുതിയ കേസുകളും 19 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 251 ആയി. 13,503 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

1,320 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 27,654 ആയി ഉയര്‍ന്നു. ഇവിടെ 761 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്തില്‍ രോഗബാധിതരുടെ എണ്ണം 19,617 ആയി. 24 മണിക്കൂറിനിടെ 498 പേര്‍ക്കാണ് ഇവിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. 29 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ 1,14,073 കോവിഡ് രോഗികള്‍ സുഖം പ്രാപിച്ചുവെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 48.20 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 45,24,317 സാമ്പിളുകള്‍ പരിശോധിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Top