സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;33 പേർ വിദേശത്തുനിന്ന് വന്നവർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 14 പേര്‍ക്കും കണ്ണൂര്‍ 7 പേര്‍ക്കും തൃശ്ശൂര്‍,പത്തനംതിട്ട ജില്ലകളില്‍ 6 പേര്‍ക്കും,മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ അഞ്ച് പേര്‍ക്കും കാസര്‍ഗോഡ്,എറണാകുളം ജില്ലകളില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ മൂന്ന് പേര്‍ക്കും കൊല്ലം, വയനാട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും ഇടുക്കി,കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതില്‍ 33 പേര്‍ വിദേശത്ത് നിന്നുവന്നവരും, 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. തമിഴ്‌നാട് (10) , മഹാരാഷ്ട്ര (10), ഡല്‍ഹി, കര്‍ണടക,പഞ്ചാബില്‍ നിന്നുവന്ന ഒരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.സമ്പര്‍ക്കത്തിലൂടെ ഒരാളും രോഗബാധിതനായി.തിരുവനന്തപുരം സബ്ജയിലില്‍ കഴിയുന്ന രണ്ട് റിമാന്‍ഡ് തടവുകാര്‍ക്കും ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കും എയര്‍ ഇന്ത്യയുടെ കാബിന്‍ ക്രൂവിലെ രണ്ടു പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് പത്ത് പേരുടെ പരിശോധനാഫലം നെഗറ്റീവായി.വയനാട് 5, കോഴിക്കോട്-2, കണ്ണൂര്‍-1 മലപ്പുറം-1 കാസര്‍കോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗവിമുക്തരായവരുടെ കണക്ക് . ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1150 ആയി വര്‍ധിച്ചു. 577 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

1,24,167 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,02,387 പേര്‍ വീടുകളിലോ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലോ ആണ്.1080 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതുവരെ 62746 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 11468 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1635 എണ്ണം നെഗറ്റീവായി.

സംസ്ഥാനത്ത് ആകെ 101 ഹോട്ട്സ്പോട്ടുകളാണുള്ളത്.ഇന്ന് 22 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തി.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്‌പെഷന്‍ സബ് ജയിലില്‍ 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ സബ് ജയിലിലും റിമാന്‍ഡ് പ്രതിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് ഇടങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ജയിലിലും വീട്ടിലുമായി നിരീക്ഷണത്തിലാണ്. പ്രതികള്‍ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്. തടവുകാരെ പ്രവേശിപ്പിച്ച് നിരീക്ഷിക്കാന്‍ ഓരോ ജില്ലയിലും ഓരോ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

Top