തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്.
കാസര്‍ഗോഡ് 18 പേര്‍ക്കും പാലക്കാട് 16 പേര്‍ക്കും കണ്ണൂര്‍ 10 പേര്‍ക്കും മലപ്പുറത്ത് 8 പേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ ഏഴ് പേര്‍ക്കും കോഴിക്കോട് , പത്തനംതിട്ട ജില്ലകളില്‍ 6 പേര്‍ക്കും കോട്ടയത്ത് 3 പേര്‍ക്കും കൊല്ലം,ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നു വന്നവരും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരുമാണ്. 526 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇന്ന് മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവായി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങിടങ്ങിലാണ് ഓരോരുത്തരുടെ പരിശോധന ഫലം നെഗറ്റീവായത്.
115297 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. അതില്‍ 114305 പേര്‍ വീടുകളിലും 992 പേര്‍ ആളുപത്രികളിലുമാണ്. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 58460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 9937 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 9217 എണ്ണം നെഗറ്റീവായി.
ഇന്ന് പുതുതായി ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കാസര്‍കോട് 3, പാലക്കാട് രണ്ട് പഞ്ചായത്തുകള്‍, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 82 ആയി ഉയര്‍ന്നു.