രാജ്യത്ത് കോവിഡ് കേസുകള്‍ 23,000 കടന്നു; മരണം 718 ആയി, ആശങ്ക !

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 1,684 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 23,077 ആയി ഉയര്‍ന്നു. 718പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതില്‍ 37 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതാണ്.

ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ആകെയുള്ള 23,077 രോഗബാധിതരില്‍ 4,748 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 17,610 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 6,430 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിക്കുകയും അതില്‍ 283 പേര്‍ മരണപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത്‌ 14 പേരാണ് മരിച്ചത്.

മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത 6,430 കേസുകളില്‍ 4,025 പേരും മുംബൈയിലാണുള്ളത്. മുംബൈ ധാരാവിയില്‍ കോവിഡ് ബാധിതരുടെ 214 ആയി ഉയര്‍ന്നിട്ടുണ്ട്. 13 പേരാണ് ധാരാവിയില്‍ മാത്രം മരിച്ചത്.

മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും ഗുജറാത്താണ് രണ്ടാമത്. അതേ സമയം രോഗമുക്തി നേടുന്നവരുടെ ഏറ്റവും കുറഞ്ഞ നിരക്കും ഗുജറത്തിലാണ്. 2,376 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗംപിടിപ്പെട്ടിരിക്കുന്നത്. 112 പേരാണ് ഇവിടെ മരിച്ചത്.

മധ്യപ്രദേശില്‍ 1,699 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 80 പേര്‍ക്ക് മരണം സംഭവിച്ചു. ഡല്‍ഹിയില്‍ 2,376 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 50 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.

ആന്ധ്രപ്രദേശില്‍ 27 ഉം തമിഴ്നാട്ടില്‍ 20 കര്‍ണാടകയില്‍ 17 ഉം പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇവിടങ്ങളില്‍ യഥാക്രമം 895, 1,683, 445 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

രോഗമുക്തി നേടിയവരുടെ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ 447 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 324 പേര്‍ ആശുപത്രി വിട്ടു.

Top