ഡൽഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാനും കോവിഡിനെതിരെയുള്ള മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കാനും പൊതുജനങ്ങളോട് കര്‍ശനനിര്‍ദേശവുമായി അധികൃതർ. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായും പോസിറ്റീവിറ്റി നിരക്ക് ഉയര്‍ന്ന തോതില്‍ തുടരുന്നതായും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ട്വീറ്റ് ചെയ്തു.
ആവർത്തിച്ച് രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. രോഗവ്യാപനത്തിന് അന്ത്യമായിട്ടില്ലെന്ന വസ്തുത എല്ലാവരും തിരിച്ചറിയണമെന്നും കോവിഡിനെതിരെ കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രോഗമുക്തി നിരക്ക് കൂടുതലാണെങ്കിലും കേസുകള്‍ വര്‍ധിക്കുകയാണെന്ന് ആരോഗ്യവിദഗ്ധയും ലാന്‍സെറ്റ് കമ്മിഷന്‍ അംഗവുമായ ഡോക്ടര്‍ സുനീല ഗാര്‍ഗ് പറഞ്ഞു. സംസ്ഥാനത്ത് ആശുപത്രികളില്‍ 500 ലധികം രോഗികള്‍ ഇപ്പോള്‍ തന്നെയുണ്ടെന്നും തീവ്രപരിചരണവിഭാഗത്തില്‍ 20 ലധികം പേര്‍ പ്രവേശിപ്പിക്കപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു. തീവ്രപരിചരണവിഭാഗത്തില്‍ 2,129 കിടക്കകളാണ് സംസ്ഥാനത്തുള്ളത്. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും ജാഗരൂകരായിക്കേണ്ട സന്ദര്‍ഭമാണിതെന്നും അവര്‍ പറഞ്ഞു.
ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 1,227 പേര്‍ക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 14.57 ശതമാനമാണ് നിലവിലെ പോസിറ്റീവിറ്റി നിരക്ക്. എട്ട് പേര്‍ മരിച്ചു. അതിന് മുമ്പ് 12 ദിവസം തുടര്‍ച്ചയായി 2,000 ലധികം കേസുകളാണ് ദിനംപ്രതി സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച പത്ത് പേര്‍ കോവിഡ് മൂലം മരിച്ചിരുന്നു. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. പോസിറ്റീവിറ്റി നിരക്ക് 15.02 ശതമാനമാണ്.