കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. രാജ്യത്ത് രോഗമുക്തി നിരക്ക് കൂടിയിട്ടുണ്ടെങ്കിലും ഗുരുതര രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ കാബിനറ്റ് യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രാജ്യത്തെ ഏതാണ്ടെല്ലാ ആശുപത്രികളും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അല്‍ അമീരി ആശുപത്രിയില്‍ 90 ശതമാനം കിടക്കകളും ഉപയോഗത്തിലാണ്. മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയായ മുബാറക് അല്‍ കബീറിലും ഇതു തന്നെയാണ് സ്ഥിതി. 82 ശതമാനമാണ് ഇവിടത്തെ ഒക്യുപ്പന്‍സി നിരക്ക്. ഇവിടത്തെ ഐസിയുടെ ബെഡ്ഡുകളില്‍ 7.5 ശതമാനം എണ്ണം മാത്രമേ ബാക്കിയുള്ളൂ.
രാജ്യത്തെ സിവിലിയന്‍ ആശുപത്രികളിലെ കൊവിഡ് ചികില്‍സാ സൗകര്യങ്ങള്‍ ഏറെക്കുറെ ഉപയോഗിക്കപ്പെട്ടു കഴിഞ്ഞ സാഹചര്യത്തില്‍ പകരം സംവിധാനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി കുവൈറ്റിലെ സൈനിക, പ്രതിരോധ, സുരക്ഷാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകമായുള്ള ആശുപത്രികളുടെ സേവനം കൊവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അതോടൊപ്പം കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്റെ കീഴില്‍ അവരുടെ ജീവനക്കാര്‍ക്ക് മാത്രമായി ഒരുക്കിയ ആശുപത്രികളും കൊവിഡ് രോഗികളെ ചികില്‍സിക്കുന്നതിനായി ഉപയോഗിക്കും. ഇവിടങ്ങളില്‍ കൊവിഡ് ചികില്‍സയ്ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആശുപത്രി പ്രവേശനത്തോടൊപ്പം കൊവിഡ് രോഗികളുടെ മരണ നിരക്കും കുത്തനെ ഉയര്‍ന്നതായി ആരോഗ്യ മന്ത്രി ശെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് മന്ത്രിസഭയെ അറിയിച്ചു. കൊവിഡ് ബാധിച്ച ശേഷം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരിലും മരണപ്പെടുന്നവരിലും ഭൂരിപക്ഷം പേരും വാക്സിന്‍ എടുക്കാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 95 ശതമാനവും ആശുപത്രി കേസുകളില്‍ 90 ശതമാനവും ഒരു ഡോസ് വാക്സിന്‍ പോലും എടുക്കാത്തവരാണ്. ഐസിയു കിടക്കകള്‍ ഉള്‍പ്പെടെ ആശുപത്രി സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം രാജ്യത്ത് വാക്സിന്‍ വിതരണവും ശക്തിപ്പെടുത്തണമെന്നും എങ്കില്‍ മാത്രമേ രോഗവ്യാപനവും മരണവും തടയാനാവൂ എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ പേരെയും കാബിനറ്റ് യോഗം അഭിനന്ദിച്ചു.