കൊവിഡ്; സെല്‍ഫ് ടെസ്റ്റ് കിറ്റുകളുടെ വില്‍പ്പനയില്‍ വന്‍വര്‍ധനവ്

ന്യൂഡല്‍ഹി: കൊവിഡ്19 വ്യാപനം കുത്തനെ ഉയരുന്നതിനിടെ സ്വയം പരിശോധ നടത്താന്‍ കഴിയുന്ന സെല്‍ഫ് ടെസ്റ്റ് കിറ്റുകളുടെ വില്‍പ്പനയില്‍ വന്‍വര്‍ധനവ്.

കുറേ മാസങ്ങള്‍ക്കിപ്പുറം ഇക്കഴിഞ്ഞയാഴ്ച്ചയാണ് ടെസ്റ്റ് കിറ്റുകളുടെ വില്‍പ്പന ഉയര്‍ന്നത്. പ്രധാനമായും വിവിധ മേഖലയില്‍ ജോലിചെയ്യുന്നവരാണ് കിറ്റ് വാങ്ങി പരിശോധന നടത്തുന്നതെന്നാണ് സൂചന. സ്വയം പരിശോധന നടത്തി മുപ്പത് മിനിറ്റിനകം ഫലം ലഭിക്കുന്ന കിറ്റുകളാണ് വിപണിയില്‍ ലഭിക്കുന്നത്.

മുംബൈ, ഡല്‍ഹി, ബാംഗഌര്‍, കൊല്‍ക്കത്ത എന്നീ പ്രധാന നഗരങ്ങളിലാണ് കിറ്റ് വില്‍പ്പന ആദ്യഘട്ടത്തില്‍ വര്‍ധിച്ചതെങ്കിലും പിന്നീട് രാജസ്ഥാന്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കിറ്റുകള്‍ക്ക് വന്‍ വിപണിയൊരുങ്ങി. ഈ മാസം ആദ്യവാരം മുതല്‍ കേരളത്തിലും വില്‍പ്പന ഉയര്‍ന്നു.

വില്‍പ്പന കുത്തനെ കൂടിയതോടെ മഹാരാഷ്ട്രയിലെ മുംബൈയില്‍ ടെസ്റ്റ് കിറ്റ് വാങ്ങുന്നവര്‍ ആധാര്‍ നമ്പര്‍ നല്‍കണമെന്ന് നിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. നിലവില്‍ 7 കമ്പനികള്‍ നിര്‍മ്മിച്ച കിറ്റുകള്‍ക്കാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരം.

പാന്‍ ബയോ, കോവി സെല്‍ഫ്, കോവി ഫൈന്‍ഡ് തുടങ്ങിയ കമ്പനികളുടെ കിറ്റുകളാണ് വിപണിയില്‍ സജീവമായിട്ടുള്ളത്. 250 രൂപ മുതല്‍ 350 രൂപ വരെയാണ് വില.

Top