യൂറോപിലും ബ്രസീലിലുമടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പല രാജ്യങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുമെന്ന സൂചനയാണ് നല്‍കുന്നത്. യൂറോപ്പിൽ ഫ്രാൻസിലാണ് കോവിഡിന്‍റെ മൂന്നാംവരവ് അതിശക്തം.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഫ്രാൻസിൽ ഒരു മാസത്തെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകൾ അടയ്ക്കുകയും കൂട്ടം ചേരുന്നത് നിരോധിക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇറ്റലിയിൽ മരണസംഖ്യ ഉയരുകയാണ്. . ബ്രസീലിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലും സ്ഥിതി രൂക്ഷമാണ് പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷം കടന്നത് ഇന്ത്യയിൽ മാത്രമാണ്.
കോവിഡ് മൂന്നാം ഘട്ട വ്യാപനം ശക്തിപ്പെടുമ്പോഴും യൂറോപിലെ വാക്സിനേഷൻ പ്രക്രിയ എവിടെയുമെത്തിയിട്ടില്ല. യൂറോപ്യൻ യൂണിയനിലെ ജനസംഖ്യയുടെ 16 ശതമാനം പേർ മാത്രമാണ് ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുള്ളത്.
യൂറോപിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്യുന്ന ആസ്ട്രസെനക വാക്സിൻ സംശയത്തിന്‍റെ നിഴലിലായതാണ് വലിയ വെല്ലുവിളിയായത്. രക്തം കട്ടപിടിക്കുന്ന കേസുകൾ വർധിച്ചതിനാല്‍ ജര്‍മ്മനി ഉള്‍പ്പെടെ ചില രാജ്യങ്ങള്‍, ചെറുപ്പക്കാര്‍ ആസ്ട്രസെനക വാക്സിന്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി വിലക്കിയിരുന്നു.