കോവിഡ് വാക്‌സിന്‍ സെപ്റ്റംബര്‍ അവസാനത്തോടെ വിപണിയില്‍ എത്തും;സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സെപ്റ്റംബര്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകുമെന്ന് ഇന്ത്യയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

മെയ് അവസാനത്തോടെ വാക്‌സിന്‍ വികസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും സെറം ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദര്‍ പൂനവാല പറഞ്ഞു. ഏതാണ്ട് ആയിരം രൂപയായിരിക്കും വാക്‌സിന്റെ വിലയെന്നും അദ്ദേഹം വ്യക്തമാക്കി.

യുകെയിലെയും യുഎസിലെയും ശാസ്ത്രജ്ഞരുമായി ചേര്‍ന്നാണ് പുനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാക്‌സിന്‍ നിര്‍മിക്കുന്നത്.

കോവിഡിനെതിരായ എതിരായ വാക്‌സിന്‍ രണ്ട് വര്‍ഷത്തിനുള്ളിലോ അല്ലെങ്കില്‍ കുറഞ്ഞത് 18 മാസത്തിന് മുമ്പോ വിപണിയില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് മിക്ക ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടത്. ഇതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ വേഗം നടക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുമായി സഹകരിക്കാന്‍ കഴിഞ്ഞതോടെ കാര്യങ്ങള്‍ വേഗത്തിലായെന്നും അദര്‍ പൂനവാല പറഞ്ഞു.

ഓക്സ്ഫോര്‍ഡിന്റെ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങിക്കഴിഞ്ഞു. വാക്സിന്റെ വില കൃത്യമായി പറയാന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും ആയിരം രൂപയ്ക്കടുത്തായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഓക്സ്ഫോര്‍ഡ് ടീമായിരുന്നു എബോളയ്ക്കെതിരായ വാക്സിന്‍ വികസിപ്പിച്ചത്. അതുകൊണ്ട് തന്നെ അവരില്‍ പുതിയ വാക്സിന്റെ കാര്യത്തിലും വിശ്വാസമുണ്ടെന്നും അദര്‍ പൂനവാല പറഞ്ഞു.

Top