കൊവിഡ് 19 ; 2 ട്രില്യണ്‍ ഡോളറിന്റെ രക്ഷാപാക്കേജുമായി അമേരിക്ക !

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരെ സഹായിക്കാന്‍ 2 ട്രില്യണ്‍ യുഎസ് ഡോളര്‍ ഉത്തേജക പാക്കേജുമായി സര്‍ക്കാര്‍. യുഎസ് സെനറ്റും വൈറ്റ്ഹൗസും ഈ സാമ്പത്തിക പാക്കേജിന് അംഗീകാരം നല്‍കി കഴിഞ്ഞു.പാക്കേജ് തയ്യാറായെന്നും അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും വൈറ്റ്ഹൗസ് ഉന്നത ഉദ്യോഗസ്ഥന്‍ എറിക് യൂലന്‍ഡ് അറിയിച്ചു.

കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ ആഘാതത്തില്‍ തൊഴിലാളികള്‍, വ്യാവസായിക മേഖല, ആരോഗ്യ മേഖല എന്നിവക്കാണ് രക്ഷാപാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

സെനറ്റില്‍ ഏറെ നേരത്തെ ചര്‍ച്ചക്ക് ശേഷമാണ് രണ്ട് ട്രില്ല്യണ്‍ എന്ന തുകയിലെത്തിയത്. ‘അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപാക്കേജിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഉഭയകക്ഷി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഉന്നത സെനറ്റ് ഡെമോക്രാറ്റ് ചക് ഷുമര്‍ പറഞ്ഞു.

ജനങ്ങളിലേയ്ക്ക് നേരിട്ടായിരിക്കും പണം എത്തിക്കുക.തൊഴിലില്ലാ സഹായവും നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചെറുകിട ബിസിനസുകള്‍ക്ക് 367 ബില്ല്യണ്‍ ഡോളറിന്റെ ധനസഹായവും എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ വായ്പയും, തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ആശുപത്രികള്‍ക്കും മതിയായ സഹായം നല്‍കും.

1930ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം അമേരിക്കയുടെ സാമ്പത്തിക ആരോഗ്യ രംഗം ഇത്ര വലിയ ആഘാതം നേരിട്ടിട്ടില്ലെന്ന് സെനറ്റ് നേതാവ് മിച്ച് മക്ഗൊനല്‍ പറഞ്ഞു.

ജനം വിചാരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സാധാരണ നിലയിലേക്ക് ജനജീവിതം തിരിച്ചെത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വസ്തുതകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് വലിയ രക്ഷാപാക്കേജ് അനുവദച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം പുതിയതായി 60 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതുവരെ 784 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 54,941 ആയി വര്‍ധിക്കുകയും ചെയ്തു.

Top