കോവിഡ് പ്രതിസന്ധി; സിക്കിമിൽ ടൂറിസം രംഗത്ത് 600 കോടിയുടെ നഷ്ടം

ഗാങ്ടോക്: കോവിഡ് മഹാമാരിയെ തുടർന്ന് സിക്കിം സംസ്ഥാനത്തിന്റെ ടൂറിസം രംഗത്തിന് നഷ്ടമുണ്ടായിരിക്കുന്നത് 600 കോടി രൂപ. ഹിമാലയൻ താഴ്‌വരയുടെ ദൃശ്യഭംഗി ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളായിരുന്നു സിക്കിമിന്റെ സാമ്പത്തിക കരുത്ത്. എന്നാൽ കോവിഡ് കാരണം ടൂറിസ്റ്റുകൾ എത്താതിരുന്നതോടെയാണ് സാമ്പത്തിക രംഗം നിശ്ചലമായതെന്ന് ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ ചെയർമാൻ ലുകേന്ദ്ര റസൈലി പറഞ്ഞു. ഏഴ് ലക്ഷം ജനസംഖ്യ വരുന്ന സിക്കിമിനെ ഇത് വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

മെയ് മാസമവസാനം ദില്ലിയിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥിക്കാണ് ആദ്യമായി സിക്കിമിൽ കൊറോണ റിപ്പോർട്ട് ചെയ്തത്. പിന്നീട് രണ്ട് മാസം കഴിഞ്ഞാണ് ഇവിടെ ഒരു കൊറോണ മരണം ഉണ്ടായത്. എന്നാൽ, പിന്നീട് സംസ്ഥാനത്തെ നാല് ജില്ലയിലേക്കും കൊറോണ വ്യാപിച്ചു. ഇതുവരെ 5,600 കൊവിഡ് കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. 120 പേരാണ് മരിച്ചത് . മാർച്ചിൽ അടച്ചിട്ട അതിർത്തികൾ ഇനിയും സഞ്ചാരികൾക്ക് വേണ്ടി തുറക്കാൻ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല.

Top