രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 5,609 കോവിഡ് കേസുകള്‍; ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,12,359 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 5,609 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 132 പേര്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത് 3435 പേരാണ്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം അയ്യായിരത്തിനുമുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മഹാരാഷ്ട്രയിലാണ്. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും അവിടെയാണ്. ഇവിടെ ആകെ രോഗികളുടെ എണ്ണം നാല്പതിനായിരത്തിലേക്ക് അടുക്കുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2250 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 64 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗബാധിതരായി മരിച്ചവരുടെ എണ്ണം 1390 ആയി ഉയര്‍ന്നു.

അതേസമയം, കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് വെള്ളിയാഴ്ച വലിയ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനും നീക്കമുണ്ട്. എന്നാല്‍ പതിനായിരത്തിലധികം ആളുകള്‍ രോഗമുക്തി നേടിയെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. മഹാരാഷ്ട്രയ്ക്ക് പുറമേ തമിഴ്‌നാട്, ഗുജറാത്ത്, ഡല്ഹി എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ പതിനായിരം കടന്നു.

Top