സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ് . രണ്ട് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് നാലുപേര്‍ രോഗമുക്തി നേടി.കണ്ണൂരില്‍ രണ്ടുപേരും കാസര്‍കോട്ട് രണ്ടുപേരുമാണ് രോഗമുക്തരായത്.
സംസ്ഥാനത്ത് ഇതുവരെ 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് 20,773 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. അതില്‍ 20,255 പേര് വീടുകളിലും 518 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 151 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

23980 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 23277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ള വ്യക്തികള്‍ ഇത്തരത്തിലുള്ള മുന്‍ഗണനാ ഗ്രൂപ്പില്‍നിന്ന് 875 സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 801 നെഗറ്റീവാണ്.

ഇന്നലെ 3101 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു.ഇതില്‍ 2682 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായത് മൂന്ന് പേരുടെ മാത്രമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍ഗോഡ്. 175 കേസുകളാണ് ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇതുവരെ 85 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. അവസാനത്തെ രോഗിയെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

200 പേരടങ്ങുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തക സംഘത്തെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top