കൊവാക്‌സിനും സ്പുട്‌നികിനും സൗദി അറേബ്യയില്‍ അംഗീകാരം

റിയാദ്: കൊവാക്‌സിനും സ്പുട്‌നികും ഉള്‍പ്പെടെ നാല് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി സൗദി അറേബ്യ അംഗീകാരം നല്‍കി. ചൈനയുടെ സിനോഫാം, സിനോവാക്, ഇന്ത്യയുടെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് വാക്‌സിനുകള്‍ക്ക് ആണ് പുതിയതായി അംഗീകാരം നല്‍കിയത്.

അംഗീകാരമുള്ള വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിക്കുന്നവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാവുന്നതാണ്. ഫൈസര്‍, മോഡേണ, അസ്ട്രാസെനിക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ എന്നീ നാല് വാക്‌സിനുകള്‍ക്കാണ് സൗദിയില്‍ ഇതുവരെ അംഗീകാരം ഉണ്ടായിരുന്നത്. ഇപ്പൊള്‍ ആകെ എട്ട് വാക്‌സിനുകള്‍ക്ക് അംഗീകാരമായി. ഫൈസര്‍, മോഡേണ, അസ്ട്രാസെനിക്ക വാക്‌സിനുകള്‍ രണ്ടു ഡോസ് വീതവും ജോണ്‍സന്‍ ആന്റ് ജോന്‍സന്‍ ഒരു ഡോസുമാണ് സ്വീകരിക്കേണ്ടത്.

സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം നടത്തുന്ന പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണം. അംഗീകൃത വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കി സൗദിയിലെത്തുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകരും സന്ദര്‍ശകരും മൂന്നു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. സൗദിയിലേക്ക് വരുന്ന എല്ലാവര്‍ക്കും പരിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ ബാധകമാണെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു.

Top