കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ്

കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് രംഗത്ത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടിയതെന്നാണ് വിജിലന്‍സ് നിലപാട്. ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. തെരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കുമെന്ന പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് വിജിലന്‍സ് നീക്കം.

നേരത്തെ തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒരു സര്‍ക്കാറും ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറും വിചാരിച്ചാല്‍ ആരേയും അറസ്റ്റ് ചെയ്യാമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തന്റെ പാര്‍ട്ടിയും യു.ഡി.എഫുമാണ്. താന്‍ മത്സരിച്ചാല്‍ യു.ഡി.എഫിന് ബാധ്യതയാവില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞ് പറഞ്ഞത്.

കര്‍ശന ഉപാധികളോടെയാണ് വി.കെ ഇബ്രാഹിം കുഞ്ഞിന് കോടതി ജാമ്യം അനുവദിച്ചത്. വി. കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

 

 

 

Top