പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്: നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ ആവശ്യമെങ്കില്‍ ജയിലില്‍ പോയി ചോദ്യം ചെയ്യാനും വിജിലന്‍സിന് അനുമതി നല്‍കി. ടെണ്ടര്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

പാലം നിര്‍മ്മിച്ച ആര്‍ഡിഎസ് പ്രോജക്റ്റ്‌സ് ലിമിറ്റഡ് ഉടമ സുമിത് ഗോയല്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എം ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവരാണ് റിമാന്‍ഡിലുള്ളത്. കേസില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.

Top