ബോളിവുഡ് താരം സല്‍മാന്‍ ഖാന് വിദേശയാത്രയ്ക്ക് അനുമതി

salman-khan

ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി. മെയ് 25 മുതല്‍ ജൂലൈ 10 വരെ കാനഡ, നേപ്പാള്‍, യുഎസ്എ എന്നിവിടങ്ങളില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിറക്കിയത്.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു സല്‍മാന്‍ ഖാന്‍.രാജ്യം വിടരുത്, അടുത്ത മാസം7നു കോടതിയില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് സല്‍മാന് ജാമ്യം അനുവദിച്ചിരുന്നത്. 50,000 രൂപയുടെ ബോണ്ടിലും 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലുമാണ് സല്‍മാന് ജാമ്യം അനുവദിച്ചത്.

1998 ഒക്ടോബറില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസില്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചിരുന്നു. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം 6 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് സല്‍മാന്‍ ഖാനെതിരെ ചുമത്തിയിരുന്നത്‌. 1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടന്ന സംഭവത്തില്‍ താരം ശിക്ഷക്കപ്പെടുന്നത് 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ്. കഴിഞ്ഞ സെപ്തംബര്‍ 13-നാണ് കേസില്‍ വാദം തുടങ്ങിയത്. നേരത്തെ, ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു. ഹംസാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്നത്.

Top