മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി

mamankam

കൊച്ചി : മമ്മൂട്ടി നായക വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ബഹുഭാഷാ ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ള നല്‍കിയ ഹര്‍ജി കോടതി തള്ളി. എറണാകുളം ജില്ലാ കോടതിയാണ് ഹര്‍ജി തളളിയത്.

ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കി എന്ന് കാണിച്ചാണ് ചിത്രീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സജീവ് പിള്ള കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ മാമാങ്കം സിനിമയുടെ പൂര്‍ണാവകാശം സജീവ് പിള്ള നിര്‍മ്മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടത്തി.

തിരക്കഥയ്ക്ക് ഉള്‍പ്പെടെ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയിരുന്നു.

മുമ്പ് സിനിമകളൊന്നും ചെയ്തിട്ടില്ലാത്ത സജീവ് പിള്ള, ചിത്രീകരിച്ച ഒരു മണിക്കൂര്‍ രംഗങ്ങളില്‍ പത്തു മിനിറ്റ് സീനുകള്‍ പോലും സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. 13 കോടി രൂപയാണ് ഇതു മൂലം നഷ്ടമുണ്ടായത്. സിനിമ വീണ്ടും ഷൂട്ട് ചെയ്യേണ്ട സാഹചര്യവുമുണ്ടായതായി നിര്‍മ്മാതാവ് കോടതിയെ അറിയിച്ചു.

തുടക്കക്കാരനായതിനാല്‍ വീഴ്ചകള്‍ സംഭവിച്ചാല്‍ തന്നെ സിനിമയില്‍ നിന്നും മാറ്റാവുന്നതാണെന്ന് സമ്മതിച്ച് സജീവ് പിള്ള നിര്‍മ്മാതാവുമായി ഒന്നര വര്‍ഷം മുമ്പ് തന്നെ ഒപ്പു വെച്ചിരുന്ന കരാറും കാവ്യ ഫിലിംസിനു വേണ്ടി കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.

Top