ന്യൂഡല്‍ഹി : എയര്‍സെല്‍ മാക്‌സിസ് കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തെ ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് പട്യാല കോടതി. കേസില്‍ വിശദമായ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറച്ച് സമയം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിന്റെ അടുത്ത ഹിയറിംഗ് ജൂലൈ 10 നാണ് കോടതി കേള്‍ക്കുക. രണ്ടാമത്തെ തവണയാണ് മുന്‍ കേന്ദ്ര ധനമന്ത്രി അറസ്റ്റില്‍ നിന്നും രക്ഷപ്പെടുന്നത്. അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി മെയ് 30ന് ഡല്‍ഹി പട്യാല ഹൗസ് കോടതി പരിഗണിച്ചിരുന്നു.
തുടര്‍ന്ന് ജൂണ്‍ അഞ്ച് വരെ ഒരു നടപടിയുമെടുക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജൂണ്‍ അഞ്ചിന് ചിദംബരത്തോട് ഇഡിക്കു മുന്നില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ചത്തെ കോടതി വിധി.
വിദേശത്തുനിന്ന് 305 കോടി രൂപയുടെ ഫണ്ട് ലഭിക്കുന്നതിനായി മാധ്യമസ്ഥാപനമായ ഐ.എന്‍.എക്‌സ്. മീഡിയയ്ക്ക് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) ക്ലിയറന്‍സ് നല്‍കുന്നതില്‍ ക്രമക്കേടു നടന്നതുമായി ബന്ധപ്പെട്ടാണു കേസ്.
കേസില്‍ ജൂലായ് മൂന്നുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് സി.ബി.ഐ.യെ ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച വിലക്കിയിരുന്നു. മേയ് 31 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്ന് ചിദംബരം അറിയിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഫണ്ട് സ്വീകരിച്ചതിന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിംദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഐഎന്‍എക്‌സ് മീഡിയ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജി, അന്നത്തെ ഡയറക്ടര്‍ പീറ്റര്‍ മുഖര്‍ജി എന്നിവരാണ് മറ്റ് പ്രതികള്‍.