സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി സഫര്‍ഷ കുറ്റക്കാരനെന്ന് കോടതി

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് എറണാകുളം പോക്‌സോ കോടതി. എറണാകുളം കല്ലൂര്‍ സ്വദേശിനിയായ 17വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം മരട് സ്വദേശിയായ പ്രതി സഫര്‍ഷ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കൊല്ലപെടുമ്പോള്‍ 17 വയസ്സുകാരി 4.5 മാസം ഗര്‍ഭിണി ആയിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുക എന്നീ കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും കോടതി പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് 2020 ജനുവരിയിലായിരുന്നു കൊലപാതകം. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു സഫര്‍ഷ.പെണ്‍കുട്ടിയെ മോഷ്ടിച്ച കാറിലാണ് സഫര്‍ഷ തട്ടികൊണ്ടുപോയത്. സഫറുമായുള്ള പ്രണയത്തില്‍ നിന്ന് പെണ്‍കുട്ടി പിന്‍മാറിയിരുന്നു. ഇതിനുശേഷം സ്‌കൂളിലേക്ക് പോകുന്നതിനിടെ കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ബലാത്സംഗം ചെയ്തശേഷം കാറില്‍ വെച്ച് ക്രൂരമായി കുത്തിക്കൊലപെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം തമിഴ്‌നാട്ടിലെ വരട്ട് പാറയിലെ തേയിലത്തോട്ടത്തിലാണ് ഉപേക്ഷിച്ചിരുന്നത്.

24 കുത്തുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതകത്തിനു ശേഷം രക്ഷപെട്ട പ്രതിയെ വാല്‍പ്പാറക്കുസമീപത്തുവെച്ച് കാര്‍ തടഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സഫര്‍ഷായെ പിടികൂടിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം നടത്തുന്നതും തുടര്‍ന്ന് സഫര്‍ഷാ പിടിയിലാകുന്നതും. കേസില്‍ ഇന്ന് ഉച്ചക്കുശേഷം ശിക്ഷാവിധി പ്രഖ്യാപിക്കും.

Top