‘കള്ളന്മാര്‍ക്കെല്ലാം പേര് മോദി’; രാഹുലിനെതിരായ മാനനഷ്ടക്കേസ് ഡിസംബര്‍ 10ലേക്ക് മാറ്റി

ന്യൂഡല്‍ഹി: എല്ലാ കള്ളന്മാരുടെ പേരിനൊപ്പം മോദി എന്ന് ഉണ്ടായത് എങ്ങനെയെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയെടുത്ത മാനനഷ്ടക്കേസ് ഡിസംബര്‍ പത്തിലേക്ക് മാറ്റി. അഹമ്മദാബാദ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണയ്ക്കായി കോടതിയില്‍ രാഹുല്‍ ഇന്ന് നേരിട്ടെത്തിയിരുന്നു.

ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് നല്‍കിയത്.
എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അപകീര്‍ത്തിയുണ്ടാക്കിയെന്നായിരുന്നു പൂര്‍ണേഷ് മോദിയുടെ വാദം.

തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയില്‍വാദിച്ച രാഹുല്‍ ഗാന്ധി വിചാരണയ്ക്കായി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇതിന് പിന്നാലെ കേസ് ഡിസംബറില്‍ പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോടതി രാഹുലിന് ഇളവും നല്‍കി.

കഴിഞ്ഞ ഏപില്‍ 13 ന് കര്‍ണാടകയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. ഇതേ പരാമര്‍ശത്തിന് ബിഹാര്‍ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ പട്‌ന കോടതി രാഹുലിന് നേരത്തെ ജാമ്യം നല്‍കിയിരുന്നു. നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്തായിരുന്നുരാഹുലിന്റെ പ്രസംഗം.

‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

Top