വിജയ് മല്യയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ്; സുപ്രീം കോടതി നാളെ പരിഗണിക്കും

ഡല്‍ഹി: ഒളിവില്‍ കഴിയുന്ന വ്യവസായി വിജയ് മല്യയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ്മാരായ യു.യു ലലിത്, രവീന്ദ്ര എസ് ഭട്ട്, പിഎസ് സരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ് ക്യൂറി ജയ്ദീപ് ഗുപ്തയുടെ കണ്ടെത്തലുകള്‍ പരിഗണിക്കുന്നത്. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വിജയ് മല്യ നടത്തിയ സാമ്പത്തിക ഇടപാടു കേസിലും, കേസ് ഇല്ലാതാക്കാന്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ടാണ് പരാതി.

ഉത്തരവ് ലംഘിച്ച് മല്യ തന്റെ മക്കള്‍ക്ക് 40 മില്യണ്‍ ഡോളര്‍ കൈമാറിയത് കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റക്കാരനായി രാജ്യം വിട്ട് നില്‍ക്കേയാണ് വിവിധമാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തുമായി സൂക്ഷിച്ചിരുന്ന പണം മക്കളുടെ പേരിലേക്ക് മാറ്റിയത്. കഴിഞ്ഞ ഹിയറിംഗില്‍ കോടതി മല്യയ്ക്ക് മറുപടി നല്‍കാനുള്ള അവസാന അവസരം നല്‍കിയിരുന്നു. കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനായ വ്യക്തി നേരിട്ടോ അല്ലാതേയോ ഹാജരാകാനാണ് സമയം നല്‍കിയിരിക്കുന്നത്.

നാളെ ഹാജരാകാത്ത പക്ഷം എന്തുവേണമെന്ന് പരമോന്നത നീതിപീഠം തീരൂമാനം എടുക്കും. കോടതിയുടെ തീരുമാനത്തിനെതിരെ മല്യ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു. നിലവില്‍ ബ്രിട്ടണിലുള്ള മല്യയെ ഇതുവരെ കൈമാറിയിട്ടില്ല. 9000 കോടിയുടെ ബാങ്ക് തട്ടിപ്പാണ് മല്യ നടത്തിയത്. തന്റെ മദ്യ വ്യാപാരത്തിനൊപ്പം കിംഗ്ഫിഷര്‍ വിമാനക്കമ്പിയുടെ ഇടപാടുകളിലും ബാങ്കുകളെ വഞ്ചിച്ചു.

 

Top