തൃശൂരില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; കടബാധ്യതയെന്ന് സംശയം

തൃശൂര്‍: ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോസ്‌ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടില്‍ സജീവന്‍ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. പണമിടപാട് സ്ഥാപനത്തില്‍ നിന്ന് ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്.

വീടിന്റെ ഹാളിനകത്ത് സജീവനും, കിടപ്പുമുറിയില്‍ ദിവ്യയും മരിച്ചു കിടക്കുന്നതായാണ് കണ്ടത്. സമീപത്ത് നിന്ന് കയറും കണ്ടെത്തിയിട്ടുണ്ട്. സജീവന്‍ മത്സ്യതൊഴിലാളിയാണ്. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുള്ളതായി പറയുന്നു. കയ്പമംഗലം പൊലീസും, സയന്റിഫിക്ക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

അതിനിടെ തൃശൂരില്‍ തന്നെ ഇന്ന് മറ്റൊരു കുടുംബവും ജീവനൊടുക്കി. തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജിലാണ് മൂന്നംഗ കുടുംബത്തെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്. ദീര്‍ഘനാളായ ചെന്നൈയിലായിരുന്ന സന്തോഷ് പീറ്റരും കുടുംബവും ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

Top