ബുലന്ദേശ്വര്‍: ഉത്തര്‍പ്രദേശില്‍ ഗംഗാ നദിയില്‍ സ്‌നാനം കഴിഞ്ഞ് മടങ്ങിയ ദമ്പതികളെ സംഘം ആളുകള്‍ ആക്രമിച്ചതായി പരാതി
ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യ മരിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ അലിഗഢ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂലായ് 29 ന് ഓടുന്ന കാറില്‍ നിന്നും 35 കാരിയായ യുവതിയേയും 14 കാരിയായ മകളേയും വലിച്ചിറക്കി കൂട്ടബലാത്സംഗം ചെയ്ത ബുലന്ദേശ്വറിലെ എന്‍.എച്ച് 91 ല്‍ വച്ചു തന്നെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്.
മരണം കൂട്ടബലാത്സംഗത്തെ തുടര്‍ന്നാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ബലാത്സംഗം മൂലമല്ലെന്ന് കണ്ടെത്തി.
മരിച്ച സ്ത്രീയുടെ സഹോദരപുത്രന്‍ ധീരു പറയുന്നത് ഞായറാഴ്ച വൈക്കിട്ട് അവര്‍ വിളിച്ചിരുന്നുവെന്നും ഉടന്‍ വീട്ടില്‍ എത്തിച്ചേരുമെന്നും അറിയിച്ചു എന്നുമാണ്. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനാല്‍ അമ്മാവന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അമ്മാവനെ കുത്തേറ്റ നിലയിലും അമ്മായിയെ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നുവെന്ന് ധീരുവിന്റെ മൊഴി.
എന്നാല്‍ ഹൈവേയില്‍ വച്ചുണ്ടായ ആക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടതെന്ന കഥ പൊലീസ് വിശ്വസിച്ചിട്ടില്ല. രണ്ട് പേര്‍ ചേര്‍ന്ന് വിജനമായ സ്ഥലത്ത് വച്ച് ആക്രമിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ ഭര്‍ത്താവ് സ്ത്രീധനത്തിന്റെ പേരില്‍ അവരെ സ്ഥിരം ഉപദ്രവിക്കാറുണ്ടെന്നാണ് മരിച്ച സ്ത്രീയുടെ വീട്ടുകാരുടെ മൊഴിയെന്നും എസ്.പി സുനില്‍ കുമാര്‍ സിങ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയെന്നാണ് മറ്റ് പരിക്കുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടിലില്ല.