രാജ്യത്തിന് ആവശ്യം മഹാരാജാവിനെയല്ലെന്നും കാവല്‍ക്കാരനെയാണെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തിന് ആവശ്യം മഹാരാജാവിനെയല്ലെന്നും കാവല്‍ക്കാരനെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനു വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും കാവല്‍ക്കാരാണെന്നും താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാകുമെന്നും മോദി പറഞ്ഞു.

സര്‍ക്കാര്‍ ഖജനാവില്‍ കൈയിട്ട് വാരാന്‍ ആരെയും അനുവദിക്കില്ല. താന്‍ പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരുമിച്ചുനിന്നാല്‍ ആര്‍ക്കും ഇന്ത്യയെ കൊള്ളയടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

2014ലെ തെരഞ്ഞെടുപ്പില്‍ തനിക്കു നേരെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. അത്തരം വിമര്‍ശകരോട് നന്ദി പറയുന്നു. അത്തരം വിമര്‍ശനങ്ങളിലൂടെയാണ് തന്നെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കിയതും വലിയ ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ചതെന്നും മോദി വ്യക്തമാക്കി. ഡല്‍ഹിയില്‍ ‘ഞാനും കാവല്‍ക്കാരന്‍’ എന്ന പ്രചാരണ പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വന്‍ പ്രചാരം നേടിയ ‘മേം ഭി ചൗക്കിദാര്‍’ ക്യാമ്പയിനിന് മാര്‍ച്ച് ആറിനാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ തുടക്കം കുറിച്ചത്. രാഹുല്‍ ഗാന്ധിയുടെ ‘ചൗക്കിദാര്‍ ചോര്‍ ഹേ'(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രചാരണത്തിന് മറുപടിയായാണ് മോദി പുതിയ ക്യാമ്പയിനുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ ബിജെപി നേതാക്കളും പ്രവര്‍ത്തകരുമടക്കമുള്ളവര്‍ ട്വിറ്ററിലെ തന്റെ പേരിനൊപ്പം ചൗക്കിദാര്‍ എന്നുകൂടി ചേര്‍ത്തിരുന്നു.

Top