കള്ളനോട്ട് വ്യാപകം; 500 രൂപയുടെ കള്ളനോട്ട് കേസുകളില്‍ ഇരട്ടി വര്‍ധന,2000 രൂപയുടെ നോട്ടുകളും ധാരാളം

രാജ്യത്ത് കള്ളനോട്ട് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 500 രൂപയുടെ കള്ളനോട്ട് കേസുകളില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.2000 രൂപയുടെ കള്ളനോട്ട് കേസുകളുമുണ്ട്. കേസുകളില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും 30 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് ശിക്ഷ ലഭിക്കുന്നത് എന്ന വിവരവും പുറത്തുവരുന്നുണ്ട്.

ആര്‍ബിഐ, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തുടങ്ങിയവയുടെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ദി ഹിന്ദുവാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 80,000നടുത്ത് കേസുകളാണ് 500രൂപയുടെ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഏറ്റവുമധികം കള്ളനോട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പശ്ചിമബംഗാളിലാണ്.ഉത്തര്‍പ്രദേശും അസമും തൊട്ടുപിന്നില്‍ . പകുതിയില്‍ത്താഴെ കള്ളനോട്ട് കേസുകളില്‍ മാത്രമേ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളൂ.75 ശതമാനം കേസുകളുടെ അന്വേഷണവും പാതിവഴിയിലാണ്. 90 ശതമാനത്തിലധികം കേസുകളാണ് കോടതിയിലുള്ളത് . 30 ശതമാനത്തില്‍ താഴെയുള്ള കേസുകളില്‍ മാത്രമാണ് ശിക്ഷാവിധി നടപ്പിലായിട്ടുള്ളൂ.

2022ല്‍ 13,604 കേസുകളാണ് 2000 രൂപയുടെ നോട്ടുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 ല്‍ 8798 കേസുകൾ മാത്രമായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേനെ കള്ളനോട്ട് കേസുകള്‍ കുറവാണ്. 2022ല്‍ കേരളത്തില്‍ 167 കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ 334 കേസുകളും പശ്ചിമ ബംഗാളില്‍ 993 കേസുകളും ഉത്തര്‍പ്രദേശില്‍ 713 കേസുകളും അസമില്‍ 444 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top