സിഒടി നസീറിനെതിരായ വധശ്രമം; ഒരു പ്രതി കൂടി കീഴടങ്ങി

കണ്ണൂർ: വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി. മിഥുൻ എന്നയാളാണ് തലശ്ശേരി കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.

കഴിഞ്ഞയാഴ്ച കേസിൽ രണ്ട് പ്രതികൾ തലശ്ശേരി കോടതിയിൽ കീഴടങ്ങിയിരുന്നു. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിൻ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെ കീഴടങ്ങിയത്.

അതേസമയം കേസ് അന്വേഷിക്കുന്ന തലശ്ശേരി സിഐ വി കെ വിശ്വംഭരനെ കാസർകോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയിരുന്നു.തലശ്ശേരിയിൽ പുതിയ സിഐ കഴിഞ്ഞ ദിവസം ചുമതലയേറ്റു.

അന്വേഷണ സംഘത്തിലുള്ള തലശ്ശേരി എസ്‌ഐ ഹരീഷിനും ഉടൻ സ്ഥലംമാറ്റമുണ്ടാകുമെന്നാണ് സൂചന. കേസിൻറെ നിർണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത്.

മെയ് 18 ന് രാത്രി തലശ്ശേരി കയ്യത്ത് റോഡിലാണ് സംഭവം. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു നസീർ. ഇതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടർ ഇടിച്ച ശേഷം വെട്ടിപരിക്കേൽപിക്കുകയായിരുന്നു.

Top