സി ഒ ടി നസീറിനു നേരെ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിതെന്ന് വെളിപ്പെടുത്തല്‍

തലശ്ശേരി : വടകര നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം സി ഒ ടി നസീറിനു നേരെ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിതെന്ന് വെളിപ്പെടുത്തല്‍ .

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നേരത്തേ നസീറിനു നേരെ രണ്ടു തവണ സിപിഎം സംഘം അക്രമം നടത്തിയിരുന്നു.തലശ്ശേരി നഗരസഭാംഗവും സിപിഎം തലശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന നസീര്‍ പിന്നീട് പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നസീര്‍ പിന്നീട് ഉമ്മന്‍ചാണ്ടിയെ നേരില്‍ക്കണ്ട് നിരപരാധിത്വം ബോധിപ്പിച്ചിരുന്നു. സംഭവത്തില്‍ തനിക്കു പങ്കില്ലെന്നും തന്നെ ബോധപൂര്‍വ്വം കേസില്‍പ്പെടുത്തിയതാണെന്നുമാണു നസീര്‍ പറഞ്ഞത് .

സിഒടി നസീറിന് ശനിയാഴ്ച വെകുന്നേരമാണ് വെട്ടേറ്റത്. വൈകുന്നേരം എട്ട് മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചായിരുന്നു സംഭവം. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ട ശേഷം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നസീറിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Top