ലക്ഷങ്ങളുടെ തിരിമറി നടത്തിയ ബാങ്ക് കാഷ്യര്‍ക്ക് നാലുവര്‍ഷം കഠിന തടവ്

തിരുവനന്തപുരം: നാലു ദിവസത്തിനിടെ 19.43 ലക്ഷം രൂപയുടെ തിരിമറി നടത്തിയ ബാങ്ക് കാഷ്യര്‍ക്ക് നാലു വര്‍ഷം കഠിന തടവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കോട്ടയം മീനച്ചില്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഈരാറ്റുപേട്ട പ്രഭാത സായാഹ്ന ശാഖയിലെ കാഷ്യറായിരുന്ന കോട്ടയം തലപ്പുലം സ്വദേശി ദിലീപ് കുമാറിനെയാണ് നാലു വര്‍ഷ കഠിന തടവിന് ശിക്ഷിച്ചത്. അഴിമതി നിരോധന നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് ഓരോ വകുപ്പിനും നാലു വര്‍ഷം വീതം കഠിന തടവിനും 25000 രൂപ വീതം പിഴ അടക്കുവാനും കോടതി വിധിക്കുകയായിരുന്നു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി.

2008 മാര്‍ച്ച് 18മുതല്‍ 22 വരെയുള്ള അഞ്ച് ദിവസം കൊണ്ട് ക്യാഷ് ബാലന്‍സ് കാണിക്കാതെ 19,43,584 രൂപ തിരിമറി നടത്തിയതിനായിരുന്നു വിജിലന്‍സ് കേസ് എടുത്തത്. രണ്ടാം പ്രതിയും ബ്രാഞ്ച് മുന്‍ മാനേജരുമായിരുന്ന പൂഞ്ഞാര്‍ സ്വദേശി പി.ജെ. ജോസിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്തു.

Top