അഴിമതിക്കുറ്റം ; ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്

south-korea

സോള്‍: അഴിമതിക്കുറ്റത്തിന് ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹൈയ്ക്ക് 24 വര്‍ഷം തടവ് ശിക്ഷ. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റാണ് 24 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്. അധികാര ദുര്‍വിനിയോഗം, കോഴവാങ്ങിയത് അടക്കം 18 കുറ്റങ്ങളാണ് അവര്‍ക്കെതിരെ ചാര്‍ത്തിയിരുന്നത്. വിചാരണയുടെ പലഘട്ടങ്ങളും അവര്‍ ബഹിഷ്‌കരിച്ചിരുന്നു.

10 മാസം നീണ്ട വിചാരണക്കൊടുവില്‍ പാര്‍ക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാണ് ശിക്ഷവിധിച്ചത്. വധിക്കപ്പെട്ട ഏകാധിപതി പാര്‍ക്ക് ചുങ് ഹീയുടെ മകളായ പാര്‍ക്ക് 2013 ലാണ് പ്രസിഡന്റായി അധികാരമേറ്റത്. നാല് വര്‍ഷത്തിന് ശേഷം അവരെ അഴിമതി ആരോപണങ്ങളുടെ പേരില്‍ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കി. പാര്‍ക്കിനെതിരെ വന്‍ പ്രതിഷേധം രാജ്യത്ത് അലയടിച്ചിരുന്നു. ഉറ്റതോഴി ചോയി സൂണ്‍ സില്ലിന്റെ അഴിമതിയും അധികാരദുര്‍വിനിയോഗവുമാണ് അവരുടെ കസേര തെറിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി നയംമാറ്റുന്നതിന് ഉറ്റതോഴിയെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയെന്നാണ് പ്രധാന കുറ്റം.

സാംസങ്, റീട്ടെയില്‍ ഭീമന്‍ ലോട്ടെ എന്നിവരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഫെബ്രുവരിയില്‍ ചോയിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അഴിമതിയാരോപണങ്ങളെ തുടര്‍ന്നാണ് പാര്‍ക്കിനെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നതും പാസാക്കിയതും. ശിക്ഷാ വിധി പ്രഖ്യാപിക്കുന്ന സമയത്തും പാര്‍ക്ക് കോടതിയില്‍ ഹാജരായിരുന്നില്ല.

Top