ഇന്ത്യയില്‍ അഴിമതി കുറഞ്ഞത് 10%; കേരളത്തില്‍ ‘കൈക്കൂലി’ നല്‍കിയത് പത്തില്‍ ഒരാള്‍

ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2018, 2019 വര്‍ഷത്തില്‍ അഴിമതിയില്‍ പത്ത് ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ‘2019 ഇന്ത്യ അഴിമതി സര്‍വ്വെ’ പ്രകാരമാണ് അഴിമതി താഴുന്നതായി വ്യക്തമാകുന്നത്. സ്വതന്ത്ര ഏജന്‍സികളായ ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യ, ലോക്കല്‍സര്‍ക്കിള്‍സ് എന്നിവര്‍ നടത്തിയ സര്‍വ്വെ പ്രകാരം കൈക്കൂലി നല്‍കി കാര്യം സാധിച്ചവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 58 ശതമാനത്തില്‍ നിന്നും 51 ശതമാനമായി കുറഞ്ഞു. 2017ല്‍ ഇത് 45 ശതമാനമായിരുന്നു.

കേരളത്തിന് പുറമെ ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഗോവ, ഒഡീഷ എന്നിവിടങ്ങളിലാണ് അഴിമതി ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, കര്‍ണ്ണാടക, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക് കാര്യം കാണാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ടി വരുന്നതായി സര്‍വ്വെ പറയുന്നു.

ഭൂമി രജിസ്‌ട്രേഷനിലും, ഭൂമി തര്‍ക്കങ്ങള്‍ എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കേണ്ടി വരുന്നതെന്നാണ് കണ്ടെത്തല്‍. ഇതിന് പിന്നാലെ പോലീസ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്, ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, ടാക്‌സ്, ജലവകുപ്പുകളാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ളത്. സിസിടിവി സ്ഥാപിച്ചതും, കമ്പ്യൂട്ടര്‍വത്കരിച്ചതുമൊന്നും കൈക്കൂലി വാങ്ങുന്നതിന് തടസ്സമാകുന്നില്ലെന്നും സര്‍വ്വെയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുന്നു.

കാര്യം നടക്കാന്‍ ഏക പോംവഴിയെന്ന നിലയില്‍ കൈക്കൂലി കൊടുത്തവര്‍ 38 ശതമാനമാണ്. 26 ശതമാനം പേര്‍ കാലതാമസം ഒഴിവാക്കാനാണ് ഇത് ചെയ്തത്. ക്യൂവില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലാത്ത ഒരു ശതമാനവും കൈക്കൂലി നല്‍കി. കേരളത്തില്‍ പത്തില്‍ ഒരാള്‍ വീതമാണ് കൈക്കൂലി നല്‍കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിന് മുകളിലാണ് കാര്യങ്ങള്‍.

Top