മിഠായിത്തെരുവ് തീപിടിത്തം: കെട്ടിടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി കോര്‍പ്പറേഷന്‍

കോഴിക്കോട്: കോഴിക്കോട്: മിഠായിത്തെരുവില്‍ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഒന്നും സ്ഥാപിച്ചിട്ടില്ലെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍. തീപിടിത്തം ഉണ്ടായ കെട്ടിടത്തില്‍ അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും സ്ഥാപിച്ചിട്ടില്ല. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു മാറ്റാന്‍ കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.

സ്ഥലത്തെ കെട്ടിടങ്ങളില്‍ ഇലക്ട്രിക് സംവിധാനങ്ങള്‍ പരിശോധിക്കാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന് കത്തു നല്‍കുമെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കച്ചവടക്കാരുടെ യോഗം വിളിക്കും. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

കച്ചവട സ്ഥാപനങ്ങള്‍ തിങ്ങിനിറഞ്ഞ് പ്രവര്‍ത്തിക്കുന്നതിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തിയാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ രീതി ഇനിയും തുടര്‍ന്നാല്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

കച്ചവടസ്ഥാപനങ്ങള്‍ തമ്മില്‍ വേര്‍തിരിവില്ല. ഇടവഴികളില്‍ പോലും സാധനങ്ങള്‍ സൂക്ഷിക്കുന്നു. പാതയ്ക്കിരുവശവും വഴി തടസ്സപ്പെടുത്തിയുളള വ്യാപാരവും നടക്കുന്നു. കാലപ്പഴക്കമുളള കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന മുറികള്‍ക്ക് വെവ്വേറെ വൈദ്യുതി കണക്ഷനുമില്ല. അത്യാഹിതമുണ്ടായാല്‍ പെട്ടെന്നെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇതെല്ലാം പ്രതികൂല ഘടകങ്ങളാകുന്നുവെന്ന് ആവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടില്‍ വ്യാപാരികള്‍ക്ക് ബോധവത്കരണം നല്‍കണമെന്നും വ്യക്തമാക്കിയിരുന്നു.

നിയമം ലംഘിച്ച് നടത്തുന്ന വഴിയോര കച്ചവടം അവസാനിപ്പിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. അഗ്‌നിശമന ഉപകരണങ്ങള്‍ കൂടുതല്‍ കടകളിലില്ലാത്ത് പോരായ്മയാണ്. മിഠായിതെരുവലെ എല്ലായിടങ്ങളിലേക്കും തീയണക്കാന്‍ വെളളമെത്തും വിധം ഫയര്‍ ഹൈഡ്രന്റ് സ്ഥാപിക്കാന്‍ സൗകര്യമൊരുക്കണമെന്നും രാത്രികാല പട്രോളിംഗിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Top