24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് സ്ഥിരീകരിച്ചത് 505 പേര്‍ക്ക്; കൊവിഡ് മരണം 83 ആയി

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 505 കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.ഇതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 3577 ആയി. കൊവിഡ് ബാധിത മരണം 83 ആയി. മര്‍ക്കസ് സമ്മേളനം കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയ ആരോഗ്യമന്ത്രാലയം രോഗം വായുവിലൂടെ പകരില്ലെന്നും വ്യക്തമാക്കി. മുംബൈയില്‍ ഇന്ന് 8 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മാത്രം 103 പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്.

കര്‍ണാടകയില്‍ ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ച് പേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് എത്തിയവരാണ്. തമിഴ്‌നാട്ടില്‍ 86 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 85 പേരും നിസാമുദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് എത്തിയവരാണ്. കേരളത്തില്‍ ഇത് വരെ രോഗം ബാധിച്ചത് 314 പേര്‍ക്കാണ്. ഇന്ന് മാത്രം 8 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തബ് ലീഗ് ജമാഅത്ത് സമ്മേളനം നടന്ന നിസാമുദ്ദീനിലെ മര്‍കസ് രാജ്യത്തെ പ്രധാന രോഗവ്യാപനകേന്ദ്രമായി ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതുമായ ഇരുപത്തിരണ്ടായിരം പേര്‍ നിരീക്ഷണത്തിലാണ്. കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ നിരക്ക് കുത്തനെ കൂടാന്‍ സമ്മേളനം ഇടയാക്കിയെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി. രാജ്യത്തെ 274 ജില്ലകളെ കോവിഡ് ബാധിച്ചു കഴിഞ്ഞു. തീവ്രബാധിത മേഖലകളെ ബഫര്‍സോണുകളായി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങളും സംരക്ഷണവും ഏര്‍പ്പെടുത്തും.

Top