ലോകരാജ്യങ്ങളില്‍ കൊവിഡ് ബാധിതര്‍ 41.5 ലക്ഷം കടന്നു; അമേരിക്കയില്‍ മാത്രം 13.5 ലക്ഷം

ന്യൂഡല്‍ഹി: ലോകത്ത് 41.5 ലക്ഷം പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.83 ലക്ഷം കടന്നു. 13.5 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ മാത്രം 80000ത്തിലേറെ ആളുകള്‍ മരണമടഞ്ഞെന്നാണ് കണക്കുകള്‍. അമേരിക്കയില്‍ രോഗം പകരുന്നത് പ്രതിരോധിക്കുന്നതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പരസ്യമായി രംഗത്തെത്തിയിരുന്നു.

റഷ്യയിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും മരണനിരക്ക് കുറയുന്നത് ആശ്വാസമാകുന്നുണ്ട്. ബ്രിട്ടനില്‍ നിബന്ധനകളോടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ വീടുകളില്‍ കഴിയണമെന്ന കര്‍ശന നിര്‍ദ്ദേശം ഒഴിവാക്കിയെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ആളുകള്‍ക്ക് പാര്‍ക്കില്‍ പോയിരിക്കാനും വ്യായാമത്തിന് പോകാനും അനുവാദമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജൂണ്‍മുതല്‍ പ്രൈമറി സ്‌കൂളുകള്‍ തുറക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ ചൈനയിലും ദക്ഷിണ കൊറിയയിലും പുതിയ കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുന്നത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2109 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേരാണ് രാജ്യത്ത് മരിച്ചത്. 3277 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം അറുപത്തി രണ്ടായിരം കടന്നു.

Top