കോവിഡ് പ്രതിരോധത്തിന് വാക്‌സിന്‍ കാന്‍ഡിഡേറ്റിന്റെ ഉത്പാദനം ആരംഭിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ: കോവിഡ് പ്രതിരോധത്തിന്‌ ഓക്‌സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ച വാക്‌സിന്‍ കാന്‍ഡിഡേറ്റിന്റെ ഉത്പാദനം ആരംഭിച്ച് ഇന്ത്യന്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഓക്‌സ്ഫഡിലെ ജെന്നെര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിന്‍ കാന്‍ഡിഡേറ്റിന്റെ ഉത്പാദനമാണ് ആരംഭിച്ചത്.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്രാനൈക്കയുമായി സഹകരിച്ച് ‘ChAdOx1 nCoV-19 എന്ന വാക്‌സിനാണ് ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചത്.

കുരങ്ങുകളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം വിജയം കണ്ടിരുന്നു. 1110 ഓളം മനുഷ്യരെ ഉള്‍പ്പെടുത്തിയ ക്ലിനിക്കല്‍ ട്രയലിലും ഈ വാക്‌സിന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയുണ്ടായി. തുടര്‍ന്നാണ് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഉത്പാദനം ആരംഭിച്ചത്.

വാക്‌സിന്‍ ഉത്പാദനത്തിലും ശേഷിക്കുന്ന ക്ലിനിക്കല്‍ പരീക്ഷണത്തിലും ഇന്ത്യയ്ക്ക് നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയും. ഒക്ടോബര്‍ മാസത്തോടെ 40 മില്ല്യന്‍ ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് അദാര്‍ പൂനവാല പറഞ്ഞു.

അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം പ്രതിവര്‍ഷം 1.5 ബില്ല്യണ്‍ ഡോസ് വാക്‌സിനാണ് നിര്‍മിക്കുന്നത്. 165 രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ 20 വാക്‌സിനാണ് നിര്‍മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിന്‍ ഉത്പാദനം ആരംഭിച്ചെങ്കിലും സുരക്ഷിതവും ഫലപ്രദവും ആണെന്ന് ഉറപ്പിച്ചതിനുശേഷം മാത്രമേ വിതരണം ആരംഭിക്കുകയുള്ളൂവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

Top