ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 24000 ലധികം പേര്‍; ചൈനയെ മറികടന്ന് ഇറ്റലിയും യുഎസും

ന്യൂയോര്‍ക്ക്: കൊറോണ ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇറ്റലിയും യുഎസും. 85,000 ലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ച യുഎസ് ആണ് ഇപ്പോള്‍ മുന്നില്‍. 81,340 പേരാണു ചൈനയില്‍ കോവിഡ് ബാധിച്ചവര്‍. 80,000ലേറെ പേരുമായി ഇറ്റലിയും 57,000ലേറെ രോഗികളുമായി സ്‌പെയിനും കോവിഡിനോടു മല്ലിടുകയാണ്. ഇതോടെ ലോകരാജ്യങ്ങളില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 5.31 ലക്ഷം പിന്നിട്ടു.

ലോകത്തു കോവിഡ് മരണം 24,071 ആയി. 8215 പേര്‍ ഇറ്റലിയിലും 4365 പേര്‍ സ്‌പെയിനിലും 3292 പേര്‍ ചൈനയിലും 2234 പേര്‍ ഇറാനിലും 1696 പേര്‍ ഫ്രാന്‍സിലും 1293 പേര്‍ യുഎസിലും മരണപ്പെട്ടു. ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി വര്‍ധിച്ചിരിക്കുകയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍. 137 പേരാണ് കേരളത്തില്‍ മാത്രം കൊവിഡ് രോഗ ബാധിതര്‍. 125 പേരുമായി തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും.

11 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജമ്മു കശ്മീരില്‍ ഇന്നലെ ആദ്യ മരണം സംഭവിച്ചു. ഗുജറാത്തില്‍ 2 പേരും രാജസ്ഥാനില്‍ ഒരാളും ഇന്നലെ മരിച്ചു. മഹാരാഷ്ട്രയില്‍ 63 വയസ്സുള്ള സ്ത്രീ മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ മരിച്ചു. 24ന് നവിമുംബൈയില്‍ മരിച്ച 65 വയസ്സുകാരിക്ക് ഇന്നലെയാണു കോവിഡ് സ്ഥിരീകരിച്ചത്.

ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രാദേശിക ക്ലിനിക്കിലെ ഡോക്ടര്‍, ഭാര്യ, മകള്‍ എന്നിവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തൊള്ളായിരത്തിലേറെ പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. യുഎസില്‍ രോഗികള്‍ക്കായി കിടക്ക കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ് അധികൃതര്‍. പല ആശുപത്രികളും വാര്‍ഡുകളില്‍ നിന്നു മറ്റു രോഗികളെ മാറ്റി കോവിഡ് രോഗികള്‍ക്ക് സ്ഥലമൊരുക്കുകയാണ്.

Top