അംബാല: ഹരിയാനയിലെ അംബാലയിൽ ആരോഗ്യപ്രവർത്തകർക്കും പൊലീസിനുമെതിരെ ആക്രമണം. കോവിഡ് 19 ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന 60 കാരിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് ആരോഗ്യപ്രവർത്തകർക്കും പൊലീസിനും നേർക്ക് പ്രദേശവാസികളുടെ ആക്രമണമുണ്ടായത്. സംസ്‌കാരം തടയാൻ സംഘടിച്ചെത്തിയ ഗ്രാമീണർ പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും നേരെ കല്ലെറിയുകയായിരുന്നു.
കല്ലേറിൽ ഡോക്ടറടക്കം നിരവധിപേർക്ക് പരിക്കേറ്റു.അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
തിങ്കളാഴ്ച മരിച്ച ഇവരുടെ കോവിഡ് പരിശോധന ഫലം ലഭ്യമായിട്ടില്ല. സ്ത്രീക്ക് ആസ്മ ഉണ്ടായിരുന്നതായി സിവിൽ സർജൻ ഡോ. കുൽദീപ് സിങ് പറഞ്ഞു. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ശവസംസ്‌കാരം നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു.
അംബാലയില്‍ 12 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹരിയാനയില്‍ 289 പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനോടകം 3 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.