പാകിസ്ഥാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

ഇസ്ലാമാബാദ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉത്തരവിട്ട് പാകിസ്ഥാന്‍ സുപ്രീംകോടതി. പാകിസ്ഥാനില്‍ കോവിഡ് വ്യാപിച്ചു കൊണ്ടിരിക്കെയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.

പാകിസ്ഥാനില്‍ കൊറോണ ഒരു പകര്‍ച്ചവ്യാധിയല്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് അതിനെതിരെയുള്ള പോരാട്ടത്തിന് ഇത്രയധികം പണം ചെലവാക്കുന്നതെന്നും സര്‍ക്കാരിനോട് ചോദിച്ചു. മാത്രമല്ല ആരോഗ്യ അധികൃതര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ ഷോപ്പിങ് മാളുകള്‍ തുറക്കണമെന്നും ആഴ്ചയില്‍ എല്ലാ ദിവസവും കച്ചവടത്തിന് അനുമതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്വമേധയാലുള്ള ഹര്‍ജി പരിഗണിച്ച കോടതി തങ്ങളുടെ അധികാരം ഉപയോഗിച്ചാണ് ലോക്ക്ഡൗണും മറ്റും നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയത്. കോടതി ഉത്തരവിനെ പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്വഗതം ചെയ്തു.

അതേസമയം, ഇതുവരെ പാകിസ്ഥാനില്‍ 42,125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 903 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യുന്നതിനെ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും വിമര്‍ശിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനം തകരുകയും വൈറസ് വ്യാപിക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, പ്രതീക്ഷിച്ച വ്യാപനമില്ലെന്നും ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും അറിയിച്ചു.

Top