രാജ്യത്ത് ഇന്നലെ 8,822 രോഗികൾ; കോവിഡ് കേസുകൾ കുതിച്ചുയരുന്നു

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്നലെ 8,822 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 15 പേർ മരിച്ചു. കഴിഞ്ഞ ദിവസത്തേതിനെക്കാൾ 2,228 പേർക്കാണ് കൂടുതലായി രോഗബാധ. 5718 പേർ രോഗമുക്തരായി

ചൊവ്വാഴ്ച ഡൽഹിയിൽ മാത്രം 1,118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രതിദിനരോഗികളുടെ എണ്ണത്തിൽ 80 ശതമാനമാണ് വർധനവ് ഉണ്ടായത്. മെയ് പത്തിന് ശേഷമുള്ള തലസ്ഥാനഗരിയിലെ ഏറ്റവും ഉയർന്ന വർധനവാണിത്. പരിശോധനകളുടെ എണ്ണം 8,700ൽ നിന്ന് 17,000മായി ഉയർന്നതാണ് രോഗികളുടെ എണ്ണം കൂടാൻ കാരണമെന്ന് ഡൽഹി ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലും ഇന്നലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. മുംബൈയിൽ മാത്രം 1,724 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേതിനെക്കാൾ രോഗികളുടെ എണ്ണത്തിൽ 600ലധികമാണ് വർധന. അതിനിടെ മുംബൈയിൽ ഒമൈക്രോണിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. ബിഎ4, ബിഎ5 എന്നിവയാണ് കണ്ടെത്തിയത്.

കേരളത്തിൽ ഇന്നലെ മൂവായിരത്തിലധികം പേരാണ് രോഗികൾ. ഫെബ്രുവരി 26ന് ശേഷം രോഗികളുടെ എണ്ണം മൂവായിരം കടന്നത് ഇന്നലെയാണ്. കോവിഡ് രോഗികളുടെ വർധനവ് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Top