മുംബൈയില്‍ കൊവിഡ് ബാധിച്ച നഴ്‌സിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍

മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയിലെ വോക്കാഡെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി നഴ്സിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരെ ഇപ്പോള്‍ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സൗത്ത് മുംബൈയിലെ വോക്കാഡെ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ആദ്യം രോഗം സ്ഥിരീകരിച്ച നഴ്സിനെ ക്വാറന്റൈന്‍ ചെയ്യാന്‍ ആശുപത്രി മാനേജ്മെന്റ് തയ്യാറായിരുന്നില്ല ഇതാണ് കൂടുതല്‍ പേരിലേക്ക് പടരാന്‍ കാരണമായതെന്ന് യു.എന്‍.എ പ്രതിനിധി ജിബിന്‍ ആരോപിച്ചു.കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വൈറസ് വ്യാപനം ഉണ്ടായതോടെ ആശുപത്രി അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

സൗത്ത് മുംബൈയിലെ ആശുപത്രിയിലെ 150 ലധികം നഴ്‌സുമാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണുള്ളത്. നേരത്തെ മൂന്നു രോഗികള്‍ ഇവിടെ ചികിത്സയിലിരിക്കെ കൊറോണ ബാധിച്ചു മരിച്ചിരുന്നു. ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

ആദ്യം ആശുപത്രിയിലെ ഏഴ് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ആശുപത്രിയിലെ സര്‍ജന്‍ ആയ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയില്‍ താമസിക്കുന്ന വ്യക്തിയാണ്. ആശുപത്രിയിലാകെ മുന്നൂറോളം നഴ്‌സുമാരാണുള്ളത്, ഇതില്‍ 200 ലധികവും മലയാളി നഴ്‌സുമാരാണ്.

മുംബൈയില്‍ രോഗികളുടെ എണ്ണം 500ലേക്ക് അടുക്കുകയാണ്. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ കൊവിഡ് ബാധിച്ച് 30 പേരാണ് മരിച്ചത്.

അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗ ബാധിതരുടെ എണ്ണം 700 കടന്നു. ഇന്നലെ 113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 13 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി.

Top