കോവിഡിനെ നേരിടാന്‍ കുറച്ചുകൂടി ജാഗ്രതവേണം;സര്‍ക്കാരിനെതിരെ പി.കെ.കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കോവിഡിനെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.പ്രവാസികളെ കൈവിട്ട പോലെയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പെരുമാറ്റം.സംസ്ഥാനത്തെ നിലവിലെ ക്വാറന്റീന്‍ സൗകര്യങ്ങളും കുറ്റമറ്റതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ അപാകതയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സാമൂഹവ്യാപനം ഉണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമാണ്. പ്രവാസികളെ മൊത്തമായി കൊണ്ടുവരണമെന്ന് പ്രതിപക്ഷം അന്തമായി പറയുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ക്വാറന്റീന്‍ ഒരുക്കാനുള്ള സൗകര്യമുണ്ട്. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും മറ്റും ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ കൊടുക്കണം. സൗകര്യങ്ങളൊരുക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളേയും എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളേയും പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കേസുകള്‍ ഇത്രയധികം വര്‍ധിച്ചതിന് കാരണം കൃത്യമായ മുന്നൊരുക്കമില്ലാതെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് നാല് ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് നാടണയാന്‍ പറ്റുമായിരുന്നു. ഈ ഘട്ടത്തില്‍ സംസ്ഥാനങ്ങളില്‍ കേസുകളും കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top