മാര്‍ച്ച് 17 വരെ സന്ദര്‍ശക വിസ ലഭ്യമായവര്‍ക്കെല്ലാം അത് അസാധുവാക്കും

ദുബായ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 വരെ സന്ദര്‍ശകവിസ ലഭ്യമായവര്‍ക്കെല്ലാം അത് അസാധുവാക്കാന്‍ തീരുമാനം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവിധ വിസകളുടെയും വിതരണം യു.എ.ഇ നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് ഇക്കാര്യം തീരുമാനിച്ചത്.

ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നയതന്ത്രവിസ ഒഴികെയുള്ള വിസകള്‍ നല്‍കില്ല. സന്ദര്‍ശക, ബിസിനസ്, വിനോദസഞ്ചാര, തൊഴില്‍ വിസകള്‍ക്കും വിലക്ക് ബാധകമാണ്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് വിസ നടപടികള്‍ യു.എ.ഇ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്.

ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്ഉള്ളവരെയും ഓണ്‍അറൈവല്‍ വിസക്ക് യോഗ്യതയുള്ളവരെയും നടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എയര്‍ലൈനുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതുവരെ നല്‍കിയ എല്ലാ സന്ദര്‍ശക വിസകളും ഇതിനകം നിര്‍ത്തിവെച്ചു. ആറ് മാസത്തിന് മുകളില്‍ യു.എ.ഇക്ക് പുറത്ത് തങ്ങിയവരെയും, യു.എ.ഇ വിസയുള്ള പാസ്‌പോര്‍ട്ട് നഷ്ടപ്പെടുത്തിയ യാത്രക്കാരെയും വിമാനക്കമ്പനികള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

Top