കാലന്‍ കൊറോണ കൊണ്ട്‌പോയത് 22,000 ജീവന്‍; അമേരിക്ക മറ്റൊരു ഇറ്റലിയാകുന്നു

ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,000 കടന്നു. ഇറ്റലിക്ക് ശേഷം അമേരിക്ക ചുടുകാടായി മാറുന്ന സ്ഥിതിയിലെക്കെത്തിയിരിക്കുകയാണ്. നിലവില്‍ അമേരിക്കയില്‍ മാത്രം മരണസംഖ്യ ആയിരം കടന്നിരിക്കുകയാണ്. അമേരിക്കയില്‍ ഇന്ന് മാത്രം 250 ഓളം പേരാണ് മരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ പതിമൂവായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കൊവിഡ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എല്ലാം നിര്‍ത്തി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വിദേശയാത്ര നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ മൂലമുള്ള മാറ്റമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ കരുതുന്നത്. കൂടുതല്‍ സാമൂഹ്യ അകലം പാലിച്ചാല്‍ കൂടുതല്‍ ജീവന്‍ രക്ഷിക്കാമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഇറ്റലിയില്‍ ഇന്നലെ 683 പേരാണ് മരിച്ചത്. 5,210 പുതിയ രോഗികളുമുണ്ട്. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 7,457 പേര്‍ രോഗികളായി. മരിച്ചവരുടെ എണ്ണത്തില്‍ ചൈനയെയും മറികടന്നു. ആകെ മരണം 3647 ആയി. രാജ്യത്തെ അടിയന്തരാവസ്ഥ ഏപ്രില്‍ 12 വരെ നീട്ടിയിരിക്കുകയാണ്.

ജര്‍മ്മനി, ഫ്രാന്‍സ്, ഇറാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. ചൈനയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 67 പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഹംഗറിയില്‍ 37കാരനായ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചു.

വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വസതിയില്‍ താമസിക്കുന്ന ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുള്ള അമേരിക്കന്‍ സൈനികര്‍ക്ക് 60 ദിവസത്തേക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. അടച്ചുപൂട്ടല്‍ സമയം കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമായ പരിശീലനം നല്‍കി നിയോഗിക്കാന്‍ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.

Top