ലോകത്താകെ മരിച്ചത് 5043 പേര്‍, രോഗബാധിതര്‍ 1,34,300 പേര്‍

പാരിസ്: കൊറോണ വൈറസ് ബാധ മൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 5000 കടന്നു. രോഗ ബാധയെ തുടര്‍ന്നു 5043 പേര്‍ മരിച്ചെന്നു വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ മാത്രം 3,176 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 1106 പേരും ഇറാനില്‍ 514 പേരും മരിച്ചു. 126 രാജ്യങ്ങളിലായി 1,34,300 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 17നു ചൈനയിലെ ഹ്യുബെ പ്രവിശ്യയിലാണ് കോവിഡ് 19 ആദ്യം സ്ഥിരീകരിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ചൈനയില്‍ വെള്ളിയാഴ്ച പുതുതായി എട്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ മരിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫിയയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ട്രൂഡോയ്ക്കു രോഗലക്ഷണമില്ല. എന്നാല്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഓസ്‌ട്രേലിയയിലെ ആഭ്യന്തര മന്ത്രിക്കും വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ചതിനു ശേഷം കഴിഞ്ഞ ദിവസമാണ് മന്ത്രി തിരികെയെത്തിയത്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ആദ്യം മരണം വ്യാഴാഴ്ച റിപ്പോര്‍ട്ടു ചെയ്തു. കര്‍ണാടകയിലെ കലബുറഗിയില്‍ ചൊവ്വാഴ്ച മരിച്ചയാള്‍ക്കാണ് കോവിഡ് എന്നു സ്ഥിരീകരിച്ചത്. തീര്‍ഥാടന വീസയില്‍ സൗദി സന്ദര്‍ശിച്ചു മടങ്ങിയ മുഹമ്മദ് ഹുസൈന്‍ സിദ്ധിഖിയാണ് മരിച്ചത്.

Top