ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവര്‍ 9,277 പേര്‍; ഇറാനില്‍ ഒരു ഇന്ത്യന്‍ വംശജന്‍ മരിച്ചു

തിരുവനന്തപുരം: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 9,277 ആയി. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചതായാണ് വിവരം. 85,831 പേര്‍ രോഗ വിമുക്തി നേടിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലുള്ള 1,30,519 പേരില്‍ 6893 പേരുടെ നില ഗുരുതരമാണെന്നാണ് സൂചന.

ഇതിനിടെ ഇറാനില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു ഇന്ത്യന്‍ പൗരന്‍ മരണപ്പെട്ടതായാണ് വിവരം. 149 കേസുകള്‍ പുതുതായി ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനിലെ സ്ഥിതി ഗുരുതരമാണെന്നും സുരക്ഷിത സ്ഥലങ്ങളിലുള്ള ഇന്ത്യക്കാര്‍ അവിടെ തന്നെ തങ്ങുന്നതാണ് ഉചിതമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.

ചൈനയ്ക്കു പിന്നാലെ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475 പേരാണ്. രോഗം വ്യാപകമായ സ്പെയിനില്‍ മരണസംഖ്യ 767 ആയിരിക്കുകയാണ്. ലോകമെമ്പാടും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും വിദ്യാലയങ്ങള്‍ അടക്കമുള്ളവ അടച്ചിട്ടും ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചും വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങളിലാണ് ലോകരാജ്യങ്ങളെല്ലാം.

ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസ് ഇപ്പോള്‍ യൂറോപ്പിലാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് സമ്പൂര്‍ണ പ്രവേശനവിലക്ക് കൊണ്ട് വന്നിരിക്കുകയാണ് യൂറോപ്പ്യന്‍ യൂണിയന്‍. സമ്പൂര്‍ണവിലക്ക് പ്രഖ്യാപിച്ചതോടെ പുറത്തുനിന്ന് ഒരു യൂറോപ്യന്‍ രാജ്യത്തേക്കും ഇനി യാത്ര ചെയ്യാനാവില്ല.

സാമ്പത്തിക പ്രതിസന്ധിയിലായ പൗരന്മാര്‍ക്ക് ആശ്വാസം പകര്‍ന്ന് ബ്രിട്ടനും അമേരിക്കയും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും 82000 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ദക്ഷിണകൊറിയയും 3900 രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്.

Top