തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് വിവരം മറച്ചുവച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആരെങ്കിലും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മെഹ്ത്ത. സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ പല സ്ഥലങ്ങളില്‍ ഉണ്ടെന്നും അവര്‍ ഇതുവരെ അധികൃതരെ വിവരം അറിയിച്ചിട്ടില്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലറിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരും നിലപാട് കടുപ്പിച്ചത്.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിവരം മറച്ചു വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. വിവരം അറിയിക്കാന്‍ സ്വയം തയ്യാറായില്ലെങ്കില്‍ അത് ഗൗരവത്തോടെ കാണും. ഇതോടൊപ്പം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കേരളത്തില്‍ ഇനിയും ഉണ്ടോയെന്ന് കണ്ടെത്താന്‍ ആവശ്യമായി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കുന്നു.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്ത ശേഷം ഡല്‍ഹിയിലെ നിസാമുദ്ദീന്‍ കോവിഡ് 19 ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ വിവരം പുറത്തു പറയാതെ കഴിയുന്നവര്‍ രോഗവ്യാപനത്തിന് കാരണമാവുകയും കൊവിഡിന്റെ തുടച്ചു നീക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം വിഫലമാവുകയും ചെയ്യുന്നുവെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

Top