ഇന്ത്യന്‍ വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസമില്ല; നടപടിക്രമങ്ങള്‍ നടന്നുവരുന്നു

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച വുഹാനിലേക്ക് ഇന്ത്യ അയക്കുന്ന പ്രത്യേക വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസില്ലെന്ന് ചൈന. സമയക്രമങ്ങളും മറ്റു നടപടിക്രമങ്ങള്‍ക്കുമായി ഇരു രാജ്യങ്ങളിലെ വകുപ്പുകളും ബന്ധപ്പെട്ട് വരുന്നതായും ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്ററിനെ വൈദ്യസഹായവുമായി വുഹാനിലേക്ക് അയക്കുമെന്ന് ഈ മാസം 17 നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തിരികെ വരുമ്പോള്‍ വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരേയും മറ്റുരാജ്യങ്ങളിലെ പൗരന്‍മാരേയും കൊണ്ടുവരാനും തീരുമാനിച്ചിരുന്നു.

കൊറോണവൈറസ് പടര്‍ന്ന് പിടിച്ചതിന് പിന്നാലെ എയര്‍ഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനങ്ങള്‍ വുഹാനിലേക്ക് പോയിരുന്നു. 647 ഇന്ത്യക്കാരേയും ഏഴ് മാലിദ്വീപ്കാരേയും ഈ വിമാനങ്ങളില്‍ വുഹാനില്‍ നിന്ന് ഡല്‍ഹിയിലേക്കെത്തിക്കുകയുണ്ടായി. വുഹാന്‍, ഹുബൈ പ്രവിശ്യകളില്‍ നിന്ന് ധാരാളം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ ചൈന നേരത്തെ സഹായം ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരിച്ച്‌പോകാനിരിക്കുന്ന ബാക്കി 80 പേര്‍ക്കുള്ള ക്രമീകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളിലേയും വകുപ്പുകള്‍ തമ്മില്‍ ബന്ധപ്പെട്ട് വരികയാണ്.

Top