കോവിഡ് 19 കേസുകൾ അഞ്ച് സംസ്ഥാനങ്ങളിൽ വീണ്ടും കൂടുന്നതായി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാന സർക്കാരുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ സാഹചര്യത്തിൽ ആർടി-പിസിആർ ടെസ്റ്റുകൾ വർദ്ധിപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കേസുകളിൽ 74 ശതമാനത്തിലധികവും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ്. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും പഞ്ചാബിലും ജമ്മു കശ്മീരിലും ദിനംപ്രതി പുതിയ കേസുകൾ വർദ്ധിക്കുന്നതായി കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആർടി-പിസിആർ ടെസ്റ്റുകളുടെ അനുപാതം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൊത്തത്തിലുള്ള ടെസ്റ്റിംഗ് എണ്ണം മെച്ചപ്പെടുത്തുക, എല്ലാ നെഗറ്റീവ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഫലങ്ങൾക്കും ശേഷം ആർടി-പിസിആർ ടെസ്റ്റുകൾ നിർബന്ധമായും നടത്തുക, അതിനാൽ ആദ്യഫലം നെഗറ്റീവ് ആയാലും ഒരു കേസും നഷ്‌ടപ്പെടില്ല, തിരഞ്ഞെടുത്ത ജില്ലകളിൽ കർശനവും സമഗ്രവുമായ നിരീക്ഷണത്തിലും കർശനമായ നിയന്ത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക, ജീനോം സീക്വൻസിംഗിന് ശേഷമുള്ള പരിശോധനയിലൂടെ മ്യൂട്ടന്റ് സ്ട്രെയിനുകൾ പതിവായി നിരീക്ഷിക്കുക, അതുപോലെ തന്നെ ഉയർന്നുവരുന്ന കേസുകളുടെ നിരീക്ഷണവും പതിവാക്കുക, ഉയർന്ന മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിലെ ക്ലിനിക്കൽ മാനേജ്മെൻറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.