യുഎഇയിലെ സൗദി പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാം; 72 മണിക്കൂറിനുള്ളില്‍

ദുബായ്: നിയന്ത്രാണാധീതമായി പടരുന്ന കൊറോണ വൈറസ് ഇതുവരെ 100ലധികം രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച് കഴിഞ്ഞു. യുഎയിലും കൊറോണ നിയന്ത്രാണാധീതമായി പടരുകയാണ്. ഈ സാഹചര്യത്തില്‍ യുഎഇയിലുള്ള സൗദി പൗരന്‍മാര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ അവസരമൊരുക്കിയിരിക്കുകയാണ് യുഎഇയിലെ സൗദി എംബസി. സൗദി പൗരന്‍മാര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ യാത്ര തിരിക്കണമെന്നാണ് സൗദി എംബസിയുടെ അറിയിപ്പ്.

അല്‍ ബത്താ അതിര്‍ത്തി വഴി റോഡ് മാര്‍ഗ്ഗമോ അല്ലെങ്കില്‍ ദുബായ് അന്താരാഷ്ട്ര വിമാനതാവളം വഴിയോ സൗദി പൗരന്‍മാര്‍ക്ക് മടങ്ങാം. ബഹ്റൈനിലുള്ള തങ്ങളുടെ പൗരന്‍മാര്‍ക്കും സൗദി സമാന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ സൗദി അറേബ്യയില്‍ അഞ്ച് കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോട്ട് ചെയ്തു. മക്കയില്‍ ആദ്യ കൊറോണ ബാധ. അടുത്തിടെ രാജ്യത്തെത്തിയ ഈജിപ്ഷ്യന്‍ പൗരനാണ് മക്കയിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ഇതോടെ സൗദിയില്‍ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഇരുപതായി.

അതേസമയം കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി ഇതുവരെ 4011 പേരാണ് മരിച്ചത്.

വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്, 3136 പേരാണ് ഇവിടെ മരിച്ചത്. ഇറ്റലിയില്‍ 463, ഇറാനില്‍ 237, ദക്ഷിണ കൊറിയയില്‍ 51, അമേരിക്കയില്‍ 26 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണനിരക്കുകള്‍.

100 ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ്
രോഗം നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയംഅറുപതിനായിരത്തലധികം ആളുകളുടെ രോഗം ഭേദമാകുകയും ചെയ്തു.

Top