കൊറോണയെന്ന് സംശയം; ചൈനീസ് ജീവനക്കാരുള്ള കപ്പല്‍ ചെന്നൈ തീരത്ത് പിടിച്ചിട്ടു

ചെന്നൈ: കൊറോണവൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ചരക്കുകപ്പല്‍ ചെന്നൈ തീരത്ത് പിടിച്ചിട്ടു. കപ്പലിലെ ചൈനീസ് ജീവനക്കാര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ട്. എംവി മാഗ്‌നറ്റ് എന്ന കപ്പലാണ് പിടിച്ചിട്ടത്. കപ്പലില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി, ജീവനക്കാരില്‍ പനി ബാധിച്ചവരുടെ രക്തസാമ്പിളുകള്‍ വിശദ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം അറിഞ്ഞതിന് ശേഷമേ കൊറോണയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുള്ളൂ.

19 ചൈനീസ് ജീവനക്കാരാണ് കപ്പലിലുള്ളത്. കപ്പല്‍ നിരവധി ചൈനീസ് തുറമുഖങ്ങളില്‍ എത്തിയിരുന്നതാണ് സംശയം കൊറോണയിലേക്ക് എത്തിച്ചിരിക്കുന്നത്. ഫെബ്രുവരി 18നാണ് കപ്പല്‍ പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ജീവനക്കാരുടെ ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം പുറപ്പെട്ടാല്‍ മതിയെന്ന് നിര്‍ദേശം കിട്ടിയതിനെ തുടര്‍ന്നാണ് പിടിച്ചിട്ടിരിക്കുന്നത്.

അതേസമയം പേടിക്കേണ്ട സാഹചര്യമില്ലെന്നും മറ്റ് ലക്ഷണങ്ങളൊന്നുമില്ലെന്നും അധികൃതര്‍ പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. പനിയുള്ളവരെ പ്രത്യേക നിരീക്ഷണ മേഖലയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കൂവെന്നും അധികൃതര്‍ പറഞ്ഞു.

Top